![](https://en24tv.com/wp-content/uploads/2024/02/1-23-1024x576.jpg)
കേന്ദ്ര ഭരണം കൈയാളുന്ന ബിജെപിയുടെ വിഭജന രാഷ്ട്രീയം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം എഎസ്എ ഉമര്‍ ഫാറൂഖ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് പത്തനംതിട്ട ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വിഭജിച്ച് നിര്‍ത്തുകയാണ് ഫാഷിസത്തിന്റെ താല്‍പ്പര്യം. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ അവഗണിച്ച് സാമുഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന അജണ്ടകള്‍ മാത്രം പിന്തുടരുന്നത് അതിനാലാണ്. രാജ്യസുരക്ഷ പോലും മോദിയ്ക്ക് പരിഗണനാ വിഷയമല്ല. രാഷ്ട്രത്തിന്റെ ഭരണഘടനയും മഹത്തായ മൂല്യങ്ങളും തകര്‍ത്തു കൊണ്ടാണ് മോദിയും കൂട്ടരും വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കുന്നത്. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ ക്രിയാല്‍മകമായും പ്രായോഗികമായും സംബോധന ചെയ്യുന്നതില്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുന്നു. ഭരണഘടനയും മതനിരപേക്ഷതയും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![](https://en24tv.com/wp-content/uploads/2024/02/bow-wo-2-1024x150.jpg)
എറണാകുളത്ത് മുസ്‌ലിം ലീഗ് പിളര്‍പ്പിലേക്ക്; ഞായറാഴ്ച വിമത കണ്‍വന്‍ഷന്‍ …
![](https://en24tv.com/wp-content/uploads/2024/02/2-17-1024x576.jpg)
എറണാകുളം ജില്ലയില്‍ മുസ്‌ലിം ലീഗ് പിളര്‍പ്പിലേക്ക്. ഞായറാഴ്ച ആലുവയില്‍ കണ്‍വന്‍ഷന്‍ നടത്തുമെന്നു വിമതര്‍ പ്രഖ്യാപിച്ചു. വിഭാഗീയത രൂക്ഷമായിരിക്കെ ജില്ലാ പ്രസിഡന്റായിരുന്ന ഹംസ പാറക്കാട്ടിനെ പുറത്താക്കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്കെതിരെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും രംഗത്തെത്തി.ജില്ലാ കൗണ്‍സിലിലെ ഭൂരിപക്ഷം നോക്കാതെ ജില്ലാ കമ്മറ്റി തിരഞ്ഞെടുത്തതിനെതിരെ ഒരു വിഭാഗം കോടതിയെ സമീപിച്ചിരുന്നു. കോടതിവിധി വരാനിരിക്കുകയാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഹംസ പാറക്കാട്ടിനെ സംസ്ഥാന നേതൃത്വം തിരക്കിട്ട് പുറത്താക്കിയത്. ഇബ്രാഹിം കുഞ്ഞ്, അഹമ്മദ് കബീര്‍ ഗ്രൂപ്പുകള്‍ പോരടിക്കുന്ന എറണാകുളം ജില്ലയില്‍ അഹമ്മദ് കബീര്‍ ഗ്രൂപ്പിനാണ് ഭൂരിപക്ഷം. എന്നാല്‍ ഈ ഭൂരിപക്ഷം മാനിക്കാതെ ഇബ്രാഹിം കുഞ്ഞ് ഗ്രൂപ്പിന് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്.
![](https://en24tv.com/wp-content/uploads/2024/02/exell-2-1024x612.jpg)
തീരദേശ ഹൈവേയുടെ ആവശ്യമില്ല; നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് വി ഡി സതീശന്‍…
![](https://en24tv.com/wp-content/uploads/2024/02/vd.01-1-1024x576.jpg)
തീരദേശ ഹൈവേ നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അങ്ങനെയൊരു ഹൈവേയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമരാഗ്‌നി പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 12,000 കോടിയുടെ തീരദേശ പാക്കേജ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് സതീശന്‍ ആരോപിച്ചു. വെയിലത്തും മഴയത്തും കടലില്‍ പോയി പണിയെടുക്കുന്നവര്‍ പ്രക്ഷോഭം നടത്തുമ്പോള്‍ അവരെ മാവോയിസ്റ്റുകളെന്നു വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
![](https://en24tv.com/wp-content/uploads/2024/02/TV-2-1024x109.jpg)
ഗാസയില്‍ വിശപ്പിന്റെ വിളി…
![](https://en24tv.com/wp-content/uploads/2024/02/4-1-1024x576.jpg)
ഇസ്രയേൽ വംശഹത്യ തുടരുന്ന ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പതിനായിരത്തോട് അടുക്കുന്നു. ഒക്ടോബർ ഏഴുമുതൽ ഇസ്രയേൽ നടത്തിയ അതിക്രമത്തിൽ 29,954 പേർ കൊല്ലപ്പെടുകയും 70,325 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഗാസ പൂർണമായി പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്. ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങൾ ഇസ്രയേൽ ക്രമാനുഗതമായി തടയുകയാണെന്ന് ഐക്യരാഷ്‌ട്ര സംഘടന പറഞ്ഞു. ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണി മുനമ്പിലാണ്.- കുറഞ്ഞത് 5,76,000 പേരെങ്കിലും -പട്ടിണിയിൽനിന്ന് ഒരു പടി അകലെയാണെന്ന് യുഎൻ മാനുഷിക ഏജൻസിയുടെ ഡെപ്യൂട്ടി ചീഫ് രമേഷ് രാജസിംഹം പറഞ്ഞു.നിർജലീകരണം, പോഷകാഹാരക്കുറവ് എന്നിവമൂലം കുട്ടികൾ മരിക്കുന്നുണ്ടെന്നും കൂടുതൽ സഹായങ്ങൾ എത്തിയില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ പട്ടിണിമൂലം നിരവധിപ്പേർ കൊല്ലപ്പെടുമെന്നും ഗാസ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗാസ സിറ്റിയിലെ കമാൽ അദ്‌വാൻ ആശുപത്രിയിൽ രണ്ട് നവജാത ശിശുക്കൾ ഇത്തരത്തിൽ കൊല്ലപ്പെട്ടു.പലസ്‌തീൻ ജനതയെ ഇസ്രയേൽ ബോധപൂർവം പട്ടിണിക്കിടുകയാണെന്ന് ഖത്തർ പ്രതികരിച്ചു. പലസ്തീൻ ജനതയെ ബോധപൂർവം പട്ടിണിക്കിടുന്നത് വച്ചുപൊറുപ്പിക്കാനാകില്ല. അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ നിലകൊള്ളണമെന്നും വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.