
മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ അക്രമം. സംസ്ഥാനത്തെ സെന്‍സിറ്റീവ് പ്രദേശങ്ങളായ ഭിന്ദിലും മൊറേനയിലും ആണ് വോട്ടെടുപ്പിനിടെ അക്രമമുണ്ടായത്. ഭിന്ദിലെ മെഹ്ഗാവ് അസംബ്ലി മണ്ഡലത്തിലെ മന്‍ഹാദ് ഗ്രാമത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി രാകേഷ് ശുക്ലയ്ക്ക് നിസാര പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.കല്ലേറില്‍ രാകേഷ് ശുക്ലയുടെ കാറിനും കേടുപാടുകള്‍ സംഭവിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ രാകേഷ് ശുക്ലയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു. പോളിംഗ് ബൂത്തിന് പുറത്ത് കല്ലേറുണ്ടായതായാണ് വിവരം. മൊറേന ജില്ലയിലെ മിര്‍ഘാനിലെ ദിമാനി നിയമസഭാ മണ്ഡലത്തിലെ 147, 148 എന്നീ പോളിംഗ് ബൂത്തുകളിലും കല്ലേറുണ്ടായി.

രണ്ട് സംഘങ്ങള്‍ പരസ്പരം കല്ലെറിയാന്‍ തുടങ്ങിയതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. എങ്കിലും സ്ഥിതി നിയന്ത്രണവിധേയമായതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. ഝബുവ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ബി ജെ പി പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പില്‍ ഗുണ്ടാരാജാണ് നടക്കുന്നത് എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ കമല്‍നാഥിന്റെ മകനും കോണ്‍ഗ്രസ് എം പിയുമായ നകുല്‍ നാഥിനെ ചിന്ദ്വാരയിലെ ബരാരിപുരയിലെ പോളിംഗ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ബി ജെ പി അംഗങ്ങള്‍ തടഞ്ഞു. 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴുമണിക്കാണ് ആരംഭിച്ചത്. 6 മണി വരെ വോട്ടെടുപ്പ് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.നക്‌സലൈറ്റ് ബാധിത പ്രദേശങ്ങളായ ബാലാഘട്ട്, മണ്ഡ്‌ല, ദിന്‍ഡോരി എന്നിവിടങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മണിക്കും മറ്റെല്ലായിടത്തും വൈകുന്നേരം 6 മണിക്കും വോട്ടെടുപ്പ് അവസാനിക്കും. മോശം സാഹചര്യം തടയാന്‍ 230 നിയോജക മണ്ഡലങ്ങളിലും വന്‍തോതില്‍ പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്.കോണ്‍ഗ്രസും ബിജെപിയും 230 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി എസ് പി 183 സീറ്റുകളിലും എസ് പി 71 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 66 സീറ്റുകളിലും ആണ് മധ്യപ്രദേശില്‍ മത്സരിക്കുന്നത്.

അല്‍ശിഫ ആശുപത്രി ഐ.സി.യുവിലെ മുഴുവന്‍ രോഗികളും മരിച്ചു…

ഫലസ്തീനിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയില്‍ കുരുതി തുടര്‍ന്ന് ഇസ്രാഈല്‍. ആശുപത്രിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് ആണ് ഇസ്രാഈല്‍ ആക്രമണം. തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളെല്ലാം മരിച്ചെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. കെട്ടിടത്തിന്റെ ഭാഗങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.ബുധനാഴ്ച രാവിലെയാണ് ഇസ്രാഈല്‍ സൈന്യം അല്‍ശിഫയിലെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷം ആശുപത്രിയില്‍ വെടിവയ്പ്പുണ്ടായതായി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അകത്തേക്കുള്ള ജലവിതരണ- വൈദ്യുതിബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അകത്തേക്ക് ഭക്ഷണവും കടത്തിവിടുന്നില്ല.രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം കടുത്ത പട്ടിണിയിലാണെന്ന് ആശുപത്രി ഡയരക്ടര്‍ മുഹമ്മദ് അബു സല്‍മിയ പറഞ്ഞു. വൈദ്യുതിബന്ധം വേര്‍പ്പെട്ടതിനു പിന്നാലെ തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 പേരാണു മരിച്ചത്. ആശുപത്രിയെ സൈന്യം ഉപരോധിച്ചിരിക്കുകയാണെന്നും കടുത്ത യുദ്ധ കുറ്റകൃത്യമാണിതെന്നും സല്‍മിയ പറഞ്ഞു.

നിലവില്‍ വടക്കന്‍ ഗസ്സയില്‍ ഒരേയൊരു ആശുപത്രിയാണു പ്രവര്‍ത്തിക്കുന്നതെന്ന് യു.എന്‍ അറിയിച്ചു. ബാക്കി 23 ആശുപത്രികളും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. ഇവിടെ ജല ഭക്ഷണ വിതരണമെല്ലാം പ്രതിസന്ധിയിലാണെന്നും യു.എന്‍ റിലീഫ് വിഭാഗം തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് പറയുന്നു. സിവിലിയന്മാര്‍ക്ക് ഇവിടെനിന്നു രക്ഷപ്പെടാന്‍ അനിശ്ചിതകാലത്തേക്ക് ആക്രമണം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.